ദാരിദ്ര്യത്തിന്റെയും സഹിഷ്‌ണുതയുടെയും സുവിശേഷം: മാർപാപ്പ പടങ്ങൾ പിന്നെയും കാണുമ്പോൾ

വിം വെൻഡേഴ്സ് സംവിധാനം ചെയ്‌ത ഡോക്യുമെന്ററി ‘പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേർഡ്’ (2018); ഫെർണാണ്ടോ മെരേലിസിന്റെ ഫീച്ചർ സിനിമ ‘ദി ടൂ പോപ്‌സ്’ (2019) എന്നിവയെ മുൻനിർത്തി ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രനിയോഗങ്ങളെക്കുറിച്ച് ഒരു കുറിപ്പ്.
എം നൗഷാദ്
“Living together is an art. It’s a patient art, it’s a beautiful art, it’s fascinating.” ― Pope Francis
ചരിത്രത്തിലെ ചില സന്ദർഭങ്ങളിൽ അസാധാരണരായ ചില മതനേതാക്കൾ ഉയർന്നുവരുന്നു. തങ്ങളുടെ വിശ്വാസാചാരങ്ങൾ ചിട്ടയോടെ പാലിച്ചുകൊണ്ട് തന്നെ, സ്വന്തം മതത്തിലെ വിശ്വാസികളോടെന്നപോലെ, തങ്ങളുടെ മതത്തിനുപുറത്തുള്ള ലക്ഷക്കണക്കായ മനുഷ്യരോടും അവർ ഹൃദയംഗമമായി സംവദിക്കുന്നു. മതപരിവർത്തനത്തിന്റെ ബാധ്യതകളൊന്നും തീണ്ടാതെ തന്നെ. എണ്ണമറ്റ ഹൃദയങ്ങളിലേക്ക് അവർ സാഹോദര്യത്തിന്റെ, പൊതുമയുടെ പാലങ്ങൾ പണിയുന്നു. അവരിൽ പൊതുവെ കാണുന്ന ഒരു ഗുണം മതത്തിന്റെ സാമ്പ്രദായിക വ്യാവഹാരിക മണ്ഡലമായ മരണാനന്തരകാര്യങ്ങളെക്കാളും വിശ്വാസാനുഷ്ഠാനങ്ങളെക്കാളും അവർ ഭൂമിയിലെ സമാധാനത്തെയും നീതിയെയും കുറിച്ച് പ്രായോഗികമായി സംസാരിക്കുകയും ഇടപെടൽ നടത്തുകയും ചെയ്യുന്നു എന്നതാണ്. ഫ്രാൻസിസ് മാർപാപ്പ അത്തരത്തിലുള്ള ഒരു “മതേതര” മതനേതാവായിരുന്നു. അസമത്വങ്ങളെയും അസഹിഷ്ണുതയെയും കുറിച്ച് അദ്ദേഹം അഗാധമായി അസ്വസ്ഥപ്പെട്ടു. സ്വേഛാധിപത്യത്തെയും ദാരിദ്ര്യത്തെയും അപരദ്വേഷത്തെയും ഇല്ലായ്മ ചെയ്യാനാവുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സംവാദത്തിന്റെയും സംഭാഷണത്തിന്റെയും സാധ്യതകളെ, സഹജീവനത്തിന്റെ കലയെ ഉച്ചത്തിൽ ഓർമപ്പെടുത്തി.

മാർപാപ്പയെ ഉപജീവിച്ചു വന്ന രണ്ട് സുപ്രധാന ചലച്ചിത്രങ്ങൾ അദ്ദേഹം പിരിഞ്ഞുപോയ ശേഷം വീണ്ടും കാണുകയാണിവിടെ. വിം വെൻഡേഴ്സിനെപ്പോലൊരു ചലച്ചിത്രകാരൻ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് സിനിമയെടുക്കുമ്പോൾ അത് മനുഷ്യസമുദായത്തിന്റെ ഭാവിക്കും സമാധാനത്തിനും വേണ്ടിയുള്ള കാവ്യാത്മക പ്രാർത്ഥനയായിത്തീരുക സ്വാഭാവികമാണ്. കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഫ്രാൻസിസ് മാർപാപ്പയുടെ വിപ്ലവകരമെന്ന് പറയാവുന്ന നിലപാടുകളും കാഴ്‌ചപ്പാടുകളും അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ അവതരിപ്പിക്കുകയാണ് വെൻഡേഴ്സിന്റെ ‘പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേർഡ്’ എന്ന ഡോക്യുമെന്ററി. ഫെർണാണ്ടോ മെരേലിസിന്റെ ‘ദി ടൂ പോപ്‌സ്’ ആവട്ടെ പൂർവികനായ ബെനെഡിക്‌ട് മാർപാപ്പയുടെ ചരിത്രപരമായ രാജി സന്ദർഭത്തെ മുൻനിർത്തി അദ്ദേഹവും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള ദീർഘ സംഭാഷണങ്ങളെ നാടകീയമായി അവതരിപ്പിക്കുന്നു.

മെരേലിസ് ഒരഭിമുഖത്തിൽ പറഞ്ഞതുപോലെ ‘നേതൃത്വ’ത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണയ്ക്ക് ഒരു തിരുത്തായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിത്വം. ജൈവികമായ ലാളിത്യവും എന്തിനോടുമുള്ള തുറന്ന സമീപനവും ആരെയും ആശ്ലേഷിക്കാനാവും വിധം നീട്ടിപ്പിടിച്ച കൈകളും സദാ പുഞ്ചിരിക്കുന്ന ആത്മാവും അദ്ദേഹത്തിനുണ്ടായിരുന്നു. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ അതിന്റെ കേന്ദ്രാധികാര സ്ഥാനത്തേക്ക് ആദേശിച്ചുവെച്ച പലതരം ഔപചാരികതകൾക്കും ആർഭാടങ്ങൾക്കും കാഠിന്യങ്ങൾക്കും ഫ്രാൻസിസിന്റെ കേവല സാന്നിധ്യം തന്നെ ഒരു തിരുത്തായിരുന്നു. പല ഔപചാരികതകളോടും അദ്ദേഹം ആയാസരഹിതമായി വേണ്ടെന്നു പറഞ്ഞു. പോപ്പായി സ്ഥാനമേൽക്കുന്ന സന്ദർഭത്തിൽ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിൽ, ലോകത്തെ ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്യാനായി പോകുമ്പോൾ, കർദിനാളുമാർ അണിയാനായി കൊണ്ടുകൊടുക്കുന്ന പ്രത്യേക മേൽവസ്ത്രങ്ങളും പവിത്ര പാദുകവും അദ്ദേഹം നിരസിക്കുന്ന രംഗം ‘ദി ടൂ പോപ്‌സി’ൽ കാണാം. തൻ്റെ ഔദ്യോഗിക കാവൽക്കാരനോടും പൂന്തോട്ടത്തിലെ സാധാരണ തൊഴിലാളിയോടും അദ്ദേഹം കാണിക്കുന്ന കലർപ്പില്ലാത്ത അടുപ്പത്തിൽ തെരുവിൽ വെയിലും മഴയുമേറ്റു നടന്ന ഒരു പഴയ പോരാളിയുടെ സമഭാവനയുണ്ട്. എത്ര വലിയ സിംഹാസനങ്ങളിൽ ഇരിക്കേണ്ടി വന്നാലും ഇത്തരം മനുഷ്യർ കൈവിടാതെ മുറുകെപ്പിടിക്കുന്ന ലാളിത്യത്തിൽ ജീവിതത്തോടുള്ള ഒരു പ്രണയാഭ്യർഥന കേൾക്കാനാവും. എന്നിലെ മനുഷ്യത്വത്തെ കൈവിടല്ലേ എന്ന പ്രാർത്ഥനയാണ് അവർ സ്വയംവരിക്കുന്ന ദാരിദ്ര്യത്തിന്റെ കാതൽ. അസീസിയിലെ ഫ്രാൻസിസ് പുണ്യാളന്റെ പേര് കടമെടുത്ത ഒരാളിൽ അതുണ്ടാവുക സത്യത്തിൽ വലിയ അത്ഭുതമല്ല.

വെൻഡേഴ്സിൻറെ ഡോക്യൂമെന്ററിയുടെ തുടക്കത്തിൽ പാപ്പയോട് ഒരു സ്‌കൂൾ കുട്ടി ചോദിക്കുന്നുണ്ട് – ‘താങ്കളെന്തിനാണ് പോപ്പിന്റെ ഔദ്യോഗിക ആർഭാട വസതി വേണ്ടെന്നുവെച്ച് ഒരു സാധാരണ അപ്പാർട്മെന്റിൽ താമസിക്കുകയും വമ്പൻ കാറുകൾ ഒഴിവാക്കി ചിലപ്പോഴൊക്കെ ബിഷപ്പുമാരുടെ ബസിൽ പോലും യാത്ര ചെയ്യുകയും ചെയ്യുന്നത്’ എന്ന്. സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം അതിനുപറയുന്ന മറുപടി ചിന്തോദ്ദീപകമാണ്. ഈ ലോകത്ത് ഇത്രയധികം ദാരിദ്ര്യമുണ്ടായിരിക്കെ എങ്ങനെയാണ് നമ്മൾ കുറച്ചുപേർക്ക് അത്യാർഭാടങ്ങളിൽ അഭിരമിച്ച് കഴിയാനാവുക? ‘എണ്ണമറ്റ കുട്ടികൾ പട്ടിണിയിലാണ്, അതിലുമധികം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം കിട്ടുന്നില്ല. ഇതൊക്കെ ആർക്കും കാണാനാവുന്ന വിധം നമുക്ക് ചുറ്റിലുമില്ലേ? നമ്മൾ ഓരോരുത്തരും കുറച്ചുകൂടി ദരിദ്രരാവാൻ തയ്യാറാവുകയാണെങ്കിൽ അത് ഈ ലോകത്തെ അസമത്വത്തെ കുറച്ചെങ്കിലും ഇല്ലാതാക്കും.’

വത്തിക്കാന്റെയും പേപസിയുടെയും യാഥാസ്ഥിക നടപ്പുകളെ ഫ്രാൻസിസ് മാർപാപ്പ വെല്ലുവിളിച്ചത് ലാളിത്യം കൊണ്ടുമാത്രമായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനം മുതൽ അഭയാർത്ഥി പ്രതിസന്ധി വരെയുള്ള വിഷയങ്ങളിൽ അദ്ദേഹം കൂസലന്യേ രാഷ്ട്രീയ ശരിയുടെ പക്ഷത്തുനിന്നു. പരിവർത്തനത്തിന്റെയും പരിഷ്കരണത്തിന്റെയും കാഹളം ആ വാക്കുകളിൽ, തീരുമാനങ്ങളിൽ മുഴങ്ങി. ദാരിദ്ര്യവും അസമത്വവും അദ്ദേഹത്തിന്റെ ലോകഭാവനയിൽ എക്കാലവും പ്രധാന പരിഗണനയായിരുന്നു. സഭ സമ്പത്തിലാണ് പ്രതീക്ഷ വെക്കുന്നതെങ്കിൽ പിന്നെ അവിടെ യേശുവുണ്ടാവില്ല എന്ന് വെൻഡേഴ്സിന്റെ ഡോക്യൂമെന്ററിയിൽ അദ്ദേഹം ആവർത്തിച്ച് പറയുന്നത് ഒരു മുന്നറിയിപ്പിന്റെ ഭാവത്തിലും താക്കീതിന്റെ ശബ്ദവിന്യാസത്തിലുമാണ്. സമ്പത്ത് ആർജിക്കുകയും അതിൽ പ്രതീക്ഷ വെച്ച് മുന്നോട്ടുപോവുകയുമാണെങ്കിൽ സഭ പിന്നെ ഒരു എൻ.ജി.ഒ മാത്രമായിരിക്കും എന്നദ്ദേഹം കൃത്യമായി പറഞ്ഞു. അത് ജീവകാരുണ്യമേഖലയിലും സാംസ്‌കാരികകാര്യങ്ങളിലും സജീവമായിരിക്കാം. പല കാര്യങ്ങളും ചെയ്തേക്കാം. പക്ഷെ “വിശ്വാസം” മറ്റൊന്നാണ്. “സുവിശേഷത്തിന്റെ കേന്ദ്രത്തിലുള്ളതാണ് ദാരിദ്ര്യം!” മാർപാപ്പയുടെ ഈ ഓർമപ്പെടുത്തൽ സഭക്ക് മാത്രമല്ല, എല്ലാ മതങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അധികാര കേന്ദ്രങ്ങൾക്ക് ആവശ്യമുള്ള ദർശനമാണ്. ലോകത്തെ ദരിദ്രരെക്കുറിച്ച് പേർത്തും പേർത്തും പറയുക മാത്രമല്ല അദ്ദേഹം ചെയ്‌തത്. തൻ്റെ ഭവനത്തെ, വാഹനത്തെ, സൗകര്യങ്ങളെ അനാർഭാടമാക്കുകയും ദരിദ്രരുടെ ചേരികളിൽ നിരന്തരം സന്ദർശിക്കുകയും അവരോട് സങ്കോചങ്ങളില്ലാത്ത ശരീരഭാഷയിൽ അടുത്തിടപഴകുകയും ചെയ്‌തു.

പാരിസിൽ 2015 ൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി മാർപാപ്പ അയച്ച കത്ത്
ഭൂമിയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തലുകൾ വാചോടാപമോ കാൽപനികതയോ ആയിരുന്നില്ല. തികഞ്ഞ കൃത്യതയും തീക്ഷ്‌ണതയും ആ വാക്കുകളിൽ കാണാം. സൂര്യനെ സഹോദരനെന്നും ചന്ദ്രനെ സഹോദരിയെന്നും വിളിച്ച അസീസിയിലെ പുണ്യാളന്റെ പിൻഗാമി ഇവിടെ ഉറച്ച രാഷ്ട്രീയം പറയുന്നു. പാരിസിൽ 2015 ൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി മാർപാപ്പ അയച്ച കത്ത് ലോകനേതാക്കളെ അമ്പരപ്പിച്ചു. കൃത്യമായ കണക്കുകളുടെയും വസ്തുതകളുടെയും പിൻബലത്തോടെ, കണിശവും അർഥശങ്കക്കിടയിലാത്തതുമായ ഭാഷയിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക എന്ന അടിയന്തിര കർത്തവ്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തത്വദീക്ഷയില്ലാത്ത ചൂഷണത്തിലും പുറന്തള്ളലിലും അതിക്രമത്തിലും ക്രമപ്പെടുത്തിയ ആഗോള സമ്പദ്ഘടനയെ, അതിൻ്റെ ഘടനാപരമായ ആർത്തിയെ അദ്ദേഹം പ്രതിസ്ഥാനത്തു നിർത്തി.

ഇറ്റാലിയൻ ദ്വീപായ ലംബദൂസയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രാദൃശ്യങ്ങൾ ഡോക്യൂമെന്ററിയിൽ കാണാം. മധ്യധരണ്യാഴിയിൽ മുങ്ങിമരിച്ച എണ്ണമറ്റ അഭയാർത്ഥികൾക്ക് വേണ്ടി കടലലകളിൽ അദ്ദേഹം സമർപ്പിച്ച പുഷ്പമാല്യം കാലത്തിന്റെ കണ്ണീർതുള്ളിയാണ്. ‘നിങ്ങൾ ഒറ്റക്കല്ല’ എന്നദ്ദേഹം അഭ്യർത്ഥികളെ അഭിസംബോധന ചെയ്‌തു. അഭയാർഥി പ്രവാഹത്തിന്റെ പേരിലുള്ള വംശീയ വിദ്വേഷങ്ങളെ എതിർത്തു. ‘നിങ്ങൾ ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുകയും അന്നം തേടി വരുന്നവനെ ആട്ടിപ്പായിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ കാപട്യക്കാരനാണ്’ എന്ന് പ്രസ്താവിച്ചു. യൂറോപ്പിലെ അഭയാർത്ഥി പ്രതിസന്ധിയും തീവ്ര വലതുപക്ഷ രാഷ്ട്രീയവും അപരദ്വേഷ പ്രവണതകളും പരിഗണിക്കുമ്പോൾ വിപ്ലവകരമായ നിലപാടുകളാണിവ. ലോകത്ത് ഇത്രയധികം അഭയാർത്ഥികൾ കടലിലും മരുഭൂമിയിലും പെട്ട് അടിസ്ഥാന വിഭവങ്ങളില്ലാതെ മരിച്ചൊടുങ്ങുമ്പോൾ വിമുഖതയോടെ ഇരിക്കാൻ നമുക്കാവില്ല എന്നും അതിന് നമുക്കവകാശമില്ല എന്നും മാർപാപ്പ പറഞ്ഞു. “ഈ മനുഷ്യർ ഒരു ആഗോള അനീതിയുടെ ഇരകളാണ്. എന്തുകൊണ്ടാണ് അവർക്ക് സ്വന്തം നാട് വിട്ടോടിപ്പോകേണ്ടി വരുന്നത്? യുദ്ധം കാരണം, പട്ടിണി കാരണം… നമ്മൾ വസ്‌തുവിവര കണക്കുകൾ നോക്കിയാൽ, ലോകത്തെ 80 ശതമാനം വിഭവങ്ങൾ 20 ശതമാനത്തിൽ കുറവ് ആളുകൾ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. ഇത് അനീതിയാണ്..”

ഫലസ്‌തീനികളോടുള്ള അതിക്രമങ്ങളെ അദ്ദേഹം തള്ളിപ്പറയുകയും യുദ്ധം നിർത്താൻ പലവട്ടം ആവശ്യപ്പെടുകയും ചെയ്‌തത് പലപ്പോഴും കേരളത്തിലുൾപ്പെടെയുള്ള വലതുപക്ഷ ക്രൈസ്തവരെ ചൊടിപ്പിച്ച കാര്യമാണ്. ഗാസയിലെ പാതിരി ഫാദർ യൂസുഫിനോട് അദ്ദേഹം സ്ഥിരമായി വീഡിയോ കാൾ ചെയ്യുകയും അവിടത്തെ അതിജീവന വിശേഷങ്ങൾ അറിയുകയും ചെയ്യാറുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ വിയോഗശേഷം പ്രചരിച്ച ഒരു വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. മരണത്തിന് മുമ്പുള്ള ഏറ്റവും ഒടുവിലെ ഈസ്റ്റർ സന്ദേശത്തിലും അദ്ദേഹം ഗാസയിലെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ക്രൂരതയെ വിമർശിച്ചു. ഡോക്യൂമെന്ററിയിൽ അദ്ദേഹം ഫലസ്തീനിലെ ‘വിവേചന മതിൽ’ സന്ദർശിക്കുന്ന ദൃശ്യം കാണാം. ‘മതിലുകളല്ല നമ്മൾ ഇനി പണിയേണ്ടത്, പാലങ്ങളാണ്’ എന്ന പ്രസ്‌താവന അദ്ദേഹം ആവർത്തിച്ചിട്ടുള്ളതാണ്.
സെമിറ്റിക് പാരമ്പര്യങ്ങളിലെ സാജാത്യങ്ങൾ ആഘോഷിക്കപ്പെടേണ്ട ഒരു സന്ദിഗ്ധ സന്ധിയിലാണ് നാമെന്ന അറിവിനാലാവണം, അദ്ദേഹം തുടർന്ന് പറയുന്നു. ‘നമ്മളുടെ ദൈവവും മുസ്‌ലിംകളുടെ ദൈവവും ഒന്നല്ല എന്നുപറയുന്ന ആളുകളുണ്ട്. നമ്മളെല്ലാം അബ്രഹാമിന്റെ മക്കളാണ്. അതാർക്കും നിഷേധിക്കാനാവില്ല. അതുകൊണ്ട് നമ്മളെല്ലാവരും സഹോദരങ്ങളാണ്, നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ സഹോദരങ്ങളാണ്..’ ഈ വാചകത്തിനു ശേഷം നമ്മൾ കാണുന്ന ദൃശ്യം മാർപാപ്പയോടൊപ്പം കടന്നുവരുന്ന ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ്, തന്നെയും കാത്ത് നിൽക്കുന്ന ഇസ്രായേൽ മുൻ പ്രസിഡണ്ട് ഷിമോൺ പെരെസിനെ ആലിംഗനം ചെയ്യുന്നതാണ്.

വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി പെസഹാ വ്യാഴ ദിനത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ അദ്ദേഹം സ്ത്രീകളുടെ കാൽ കഴുകി. മാർപാപ്പയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ കാൽകഴുകൽ ചടങ്ങിന് അദ്ദേഹം തെരഞ്ഞെടുത്തത്, സെന്റ്റ് പീറ്റേഴ്‌സ് ബസിലിക്ക വിട്ട്, റോമിലെ ഒരു ജുവനൈൽ ഹോമിലെ യുവ തടവുകാരികളെയും തടവുകാരെയുമാണ്. അതിലൊരു പെൺകുട്ടി മുസ്‌ലിമായിരുന്നു. വരും വർഷങ്ങളിലും അദ്ദേഹം ഈ നിലപാട് തുടർന്നു. അഭയാർഥികളുടെ, കറുത്ത വർഗക്കാരുടെ, അമ്മമാരുടെ, മുസ്‌ലിംകളുടെ, ഹിന്ദുക്കളുടെ, തടവുകാരുടെ കാലുകൾ കഴുകി ചുംബിക്കുന്ന മാർപാപ്പയുടെ ദൃശ്യങ്ങൾ പലപ്പോഴും വൈകാരികത നിറഞ്ഞതാണ്. തിരുവത്താഴത്തിനു മുമ്പ് യേശു 12 അപ്പോസ്തലരുടെ കാലുകൾ കഴുകി ചുംബിച്ച പ്രവർത്തിയിലെ കുലീനമായ വിനയത്തിന്റെ അനുഷ്‌ഠാനപരമായ ആവർത്തനത്തെ അദ്ദേഹം അതിന്റെ ആദിമമായ നിഷ്കളങ്കതയിലേക്ക് വീണ്ടെടുത്തു. പോപ്പുമാർ 12 പുരുഷ പുരോഹിതരുടെ കാലുകൾ കഴുകിയിരുന്ന വത്തിക്കാന്റെ പാരമ്പര്യത്തെ ഞെട്ടിച്ച് എല്ലാ മനുഷ്യരിലേക്കുമൊഴുകുന്ന സഹവർത്തിത്വത്തിന്റെ, ഉൾച്ചേരലിന്റെ, സഹിഷ്ണുതയുടെ സ്‌നാനജലമാക്കി അതിനെ മാറ്റി. ലിംഗപദവിയുടെയും മതവിശ്വാസത്തിന്റെയും സാമൂഹിക നിലകളുടെയും വിഭജനങ്ങളെ പ്രതീകാത്മകമായി മായ്ച്ചുകളഞ്ഞു.

ശാസ്ത്രത്തെയും കലയെയും സാങ്കേതിക വിദ്യയേയും കുറിച്ചദ്ദേഹം സംസാരിക്കുന്നത് ഒരു ദാർശനികനെപ്പോലെയാണ്. ആദാമും ഹവ്വയും തുടങ്ങി വെച്ച പ്രകൃതിയുടെ പരിവർത്തനങ്ങളുടെ പാതയിൽ നമ്മളോരോരുത്തരും കണ്ണികളാണ് എന്നും ചൂഷണം ചെയ്യുകയല്ല, സംരക്ഷിക്കുകയാണ് നമ്മുടെ ദൗത്യമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ‘എനിക്കിതിൽ ഒന്നും ചെയ്യാനാവില്ല’ എന്ന നിസ്സഹായതയോടെ ഒഴിഞ്ഞു മാറിനിൽക്കാൻ ആർക്കുമാവില്ലെന്നും നമ്മൾ ഓരോരുത്തരും ഇതിൽ ഉത്തരവാദികളാണെന്നും അദ്ദേഹം വിശ്വസിച്ചു. തുറസ്സും സ്നേഹവും കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മാവിനെ പണിതത്. അവിടെ ആരും അന്യരല്ലായിരുന്നു. സ്വവർഗ ലൈംഗികതയോട് അദ്ദേഹത്തിന് പ്രകടമായ എതിർപ്പുണ്ടായിരുന്നില്ല. ഡോക്യൂമെന്ററിയിൽ ഒരു യാത്രാമധ്യേ അദ്ദേഹം ഈ ചോദ്യത്തിന് മറുപടി പറയുന്നത് സഹിഷ്‌ണുതയുടെയും അനുതാപത്തിന്റെയും സ്വരത്തിലാണ്. വിധികൽപ്പിക്കാനുള്ള അധികാരം ദൈവത്തിനു വിട്ടുകൊടുക്കുന്ന ഒരു സന്യാസിയെ നമ്മളിവിടെ കണ്ടുമുട്ടുന്നു.

അസീസിയിലെ ഫ്രാന്സിസിൽ നിന്നും പോപ്പ് ഫ്രാൻസിസ് ഏറ്റവുമധികം സ്വാംശീകരിച്ചത്, കേൾക്കാനുള്ള സന്നദ്ധതയായിരിക്കണം. ഫ്രാൻസിസ് പുണ്യാളനെ ചെവികളുടെ അപ്പോസ്തലൻ എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. സംഭാഷണങ്ങളെ മുഴുവനാക്കാൻ അനുവദിക്കാത്ത അതിബഹളങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ലോകത്ത് സവിശേഷമായ ‘ബധിരത’ നമ്മെയെല്ലാം ഗ്രസിച്ചതായി മാർപാപ്പ കുറ്റപ്പെടുത്തുന്നു: ‘നമ്മുടെ പുരോഹിതർക്ക് ഈ ബധിരത വളരെ കൂടുതലാണ്. കുറച്ചു മാത്രം സംസാരിക്കുക, കൂടുതലായി കേൾക്കുക. ആവശ്യത്തിന് മതി വാക്കുകൾ. മനുഷ്യരുടെ ജീവിതത്തെ എളുപ്പമുള്ളതാക്കിത്തീർക്കാൻ ഇടപെടുക’. സംഭാഷണങ്ങളിൽ സഹിഷ്ണുതയോടെ ഏർപ്പെടേണ്ടതിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ചാണ് മാർപ്പാപ്പയുടെ ഈ ഉൽബോധനം. ദരിദ്രരുടെ, രോഗികളുടെ, മർദിതരുടെ, പ്രകൃതിയുടെ ശബ്ദം നമുക്ക് അനുകമ്പയോടെ ശ്രവിക്കാനാവുമെങ്കിൽ ഈ ലോകം കുറേക്കൂടി സമാധാനമുള്ളതും സംഗീതാത്മകവുമായിത്തീരും. നമ്മുടെ യുവാക്കൾ തെറ്റ് ചെയ്യുമ്പോൾ, അത് ഗൗരവമുള്ള തെറ്റാണെങ്കിൽ പോലും, അവർ ഈ ലോകത്തോട് ഒരു വിയോജിപ്പ് പ്രഖ്യാപിക്കുകയാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞു. പലർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം ഞാൻ പറയട്ടെ എന്ന ആമുഖത്തോടെ അദ്ദേഹം പറയുന്നു: ‘നമ്മുടെ ചെറുപ്പക്കാർ മയക്കുമരുന്നിന് അടിമപ്പെടുമ്പോൾ അവർ ഈ ലോകത്തോടുള്ള അവരുടെ അസംതൃപ്തി പ്രഖ്യാപിക്കുക കൂടിയാണ്. അവർക്ക് മുമ്പിൽ സംതൃപ്‌തി കിട്ടുന്ന ഒരു വഴി കാണിച്ചുകൊടുക്കൂ. ഫ്രാൻസിസ് പുണ്യാളന്റേത് അത്തരം വിപ്ലവകരമായ ഒരു വഴിയായിരുന്നു.’
സംഭാഷണം എന്ന അതിസാധാരണ ഒരു കർമത്തിന്റെ അസാധാരണമായ സാധ്യതയാണ് ഒരർത്ഥത്തിൽ ‘ദി ടൂ പോപ്‌സ്’ എന്ന സിനിമ. രണ്ടു മഹിതാത്മാക്കൾ തമ്മിലുള്ള ദീർഘ സംഭാഷണമാണത്. ഫെർണാണ്ടോ മെരേലിസ് പ്രതിഭാധനനായ കഥ പറച്ചിലുകാരനായത് കൊണ്ട് നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിരസത തൊട്ടു തീണ്ടാതെ അതവതരിപ്പിക്കുന്നു എന്നുമാത്രം. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അത്യപൂർവമായി മാത്രമാണ് ഒരു മാർപാപ്പ രാജി വെച്ചിട്ടുള്ളത്. ബെനെഡിക്‌ട് മാർപാപ്പ രാജി വെക്കുന്ന സന്ദർഭത്തിൽ ഫ്രാൻസിസുമായി (അപ്പോൾ അദ്ദേഹം കർദിനാൾ ബെർഗോളിയോ ആണ്) വത്തിക്കാനിൽ നടത്തുന്ന സംഭാഷണത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഏതാണ്ടെല്ലാ കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുള്ള, ആഭിമുഖ്യങ്ങളിലും സമീപനങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് മഹാമേരുക്കൾ ആണ് ബെനഡിക്ട് മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും. കടുത്ത വിയോജിപ്പുകളും ഭിന്നാഭിപ്രായങ്ങളും ഉണ്ടായിരിക്കെ തന്നെ മനുഷ്യർക്ക് മുഖാമുഖം ഇരുന്ന് ഒച്ചയുയർത്താതെയും സത്യസന്ധമായും സംസാരിക്കാൻ കഴിയുമെന്നും ഭിന്നതകൾ നിലനിർത്തിക്കൊണ്ടു തന്നെ സ്നേഹോഷ്മളതകൾ പങ്കിടാനാവുമെന്നും ഈ ചലച്ചിത്രം കാണിച്ചുതരുന്നു. സിനിമയിലെ പോപ്പുമാരുടെ സംഭാഷണം ഭാവനാത്മകമായി എഴുതിയതാണെങ്കിലും ഇരുവരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പ്രസിദ്ധമായിരുന്നുവല്ലോ. ആൻ്റണി മക്കാർട്ടനെപ്പോലെ സർഗ്ഗധനനായ ഒരെഴുത്തുകാരന്റെ തൂലികയിൽ അവ ദാർശനികവും ആത്‌മീയവുമായ ആഴങ്ങളെ തൊടുന്നു.

തന്റെ കടുത്ത അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ബെനഡിക്ട് പതിനാറാമൻ രാജി വെച്ചൊഴിയുന്നത്. ആറ് നൂറ്റാണ്ടിനു ശേഷമാണ് സഭയുടെ ചരിത്രത്തിൽ ഒരു മാർപാപ്പ രാജിവെക്കുന്നത്. അനാരോഗ്യം സത്യമായിരുന്നെങ്കിലും വേറെയും പശ്ചാത്തലങ്ങൾ ഉണ്ടായിരുന്നു. വത്തിക്കാനെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളും അഴിമതിയും ആന്തരിക സംഘർഷങ്ങളും അതിൽ പെടും. വത്തിക്കാൻ രേഖകളുടെ പുറത്തുവിടലിന്റെ പശ്ചാത്തലത്തിൽ കുറേക്കൂടി കരുത്തും കാഴ്ചപ്പാടുമുള്ള ഒരാൾ തന്റെ പിൻഗാമിയായി വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ദൈവത്തിന്റെ ശബ്ദം തനിക്ക് കേൾക്കാൻ കഴിയാതാവുന്നതിനെക്കുറിച്ച് ബെനെഡിക്ട് മാർപാപ്പ പരിഭവപ്പെടുന്നുണ്ട്. ഒരുതരം ആത്മീയ ശ്രവണ സഹായിയുടെ ആവശ്യകതയെ അദ്ദേഹം തെല്ലു നർമബോധത്തോടെ പരാമർശിക്കുന്നു. ആത്മീയമായ ഔദ്ധത്യം ഒരുവേള ബാധിക്കാനിടയുള്ളത് ഏറ്റവും പുണ്യം ചെയ്യുന്ന മനുഷ്യരെയാണ്. അതിന്റെ അപകടത്തെക്കുറിച്ച് ബെനഡിക്ട് ബോധവാനാണ്. ലൈംഗിക ചൂഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ കുമ്പസാരവും പൊറുത്തുകൊടുക്കലും കൊണ്ട് ഇരകൾക്ക് നീതി കിട്ടുന്നില്ല എന്നും കടുത്ത ശിക്ഷാരീതികളും പൗരോഹിത്യ പദവികളിൽ നിന്നുള്ള നീക്കംചെയ്യലും നടത്തിയേ മതിയാകൂ എന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വസിക്കുകയും അതുപ്രകാരം പ്രവർത്തിക്കുകയും ചെയ്‌തു.

പഴയ മാർപാപ്പ ബെനഡിക്ട് പതിനാറാമനായി ഇതിഹാസ നടൻ ആൻ്റണി ഹോപ്‌കിൻസും ഫ്രാൻസിസ് മാർപാപ്പയായി അദ്ദേഹത്തോട് ഏറെ രൂപസാദൃശ്യമുള്ള അതുല്യ നടൻ ജോനഥൻ പ്രൈസും മത്സരിച്ചഭിനയിക്കുന്നു. പരിവർത്തനത്തിനും പരിഷ്‌കരണത്തിനും വേണ്ടിയുള്ള മനുഷ്യരാശിയോടുള്ള ഒരു ആഹ്വാനമായി ഈ സിനിമ അനുഭവപ്പെടും. മാർപാപ്പ വിടവാങ്ങുമ്പോൾ ഭൂമിയിലെ ഏറ്റവും സാധാരണക്കാർക്ക് – ദരിദ്രരും രോഗികളും തടവുകാരും അഭയാർത്ഥികളും പീഡിതരും ദുഖിതരുമായ മനുഷ്യർക്ക് ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. സ്മാരകങ്ങളെക്കാൾ സമരങ്ങളെ പ്രചോദിപ്പിച്ച ഒരു മനുഷ്യൻ, കയ്യിൽ കണിശതയുള്ള വാക്കുകളും നിലപാടുകളുമല്ലാതെ മറ്റായുധങ്ങളൊന്നുമില്ലാതിരുന്ന ഒരു പോരാളി സമാന മനസ്കർക്കുവേണ്ടി ബാക്കിവെച്ചിട്ടുപോയ നിയോഗങ്ങളുടെ കടം ഈ സിനിമകൾ ഓർമപ്പെടുത്തുന്നു. യാഥാസ്ഥിതരുടെ പ്രതിരോധത്തെ നീതിബോധത്തിന്റെയും സഹാനുഭൂതിയുടെയും കരുത്തുകൊണ്ട് എങ്ങനെ മറികടക്കാനാവുമെന്നും ഈ സിനിമകൾ പ്രത്യാശ പകരുന്നു.
[Originally published in THE CUE: https://www.thecue.in/opinion/memoir/rewatching-films-on-pope]